Sunday, September 7, 2008

പീഡിപ്പിക്കുവാന്‍ എനിക്കും ഒരവസരം

സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും - ഭാഗം 3

ഇത് സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും എന്ന പോസ്റ്റിന്റെ മൂന്നാമതും അവസാനത്തതും ആയ ഭാഗമാണു, ആദ്യ പോസ്റ്റ് മുതല്‍ വായിച്ചാല്‍ മാത്രമേ യഥാര്‍ത്ഥചിത്രം ലഭിക്കൂ.

(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)



അങ്ങനെ ചൊവ്വാഴ്ചയെത്തി, ഡി വൈ എസ് പി ജയശാന്തിലാല്‍ രാവിലെ മൊബൈലില്‍ വിളിച്ചു സംസാരിച്ചിരുന്നു, കാര്യങ്ങള്‍ എല്ലാം ഉദ്ദേശിക്കുന്നത് പോലെ നീക്കിയിട്ടുണ്ടെന്നും ധൈര്യമായി എത്തിക്കോളാനും അദ്ദേഹം ഫോണില്‍കൂടെ ഉപദേശിച്ചു. ഉച്ച ഭക്ഷണം പെട്ടെന്നു കഴിച്ചെന്നു വരുത്തി വീട്ടില്‍ നിന്നും ഇറങ്ങി, വണ്ടി സൂക്ഷിച്ചോടിക്കണമെന്ന് ബെറ്റിയുടെ ഉപദേശം പതിവുപോലെ കേട്ടില്ലന്ന് നടിച്ച് ഞാന്‍ കാറെടുത്തു.

കൊല്ലം ചിന്നക്കടയില്‍ കാത്തുനില്‍ക്കുന്ന കസിനെയും പിക് ചെയ്ത് വിജിലന്‍സ് ഓഫീസില്‍ ചെന്നപ്പോള്‍ സമയം എകദേശം ഒരുമണി. നേരേ ഡി വൈ എസ് പിയുടെ മുറിയിലേക്ക് നടന്നു, അവിടെ ചെന്നു ആദ്യം ചെയ്തത് പഞ്ചായത്ത് സെക്രട്ടറി ഓഫീസിലുണ്ടോ അവര്‍ തിരക്കിലായിരിക്കുമോ എന്ന് ഫോണ്‍ ചെയ്ത അന്വേഷിക്കുക എന്നതായിരുന്നു, ഫോണില്‍ സംസാരിച്ച എന്നോട് അവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത് സെക്രട്ടറി രാവിലെ മുതല്‍ ഏതോ ഇന്റെര്‍വ്യൂവും ആയി ബന്ധപ്പെട്ട് തിര‍ക്കിലാണ് എന്നും നാലുമണിയാവുമ്പോഴേക്കും വന്നോളൂ അവരെ കാണാന്‍ കഴിയുമെന്നും എന്നാണ്, എന്റെ വരവിന്റെ കാര്യം ആ സഹപ്രവര്‍ത്തകനോട് അവര്‍ സൂചിപ്പിച്ചുണ്ടെന്നും അവര്‍ എനിക്കുവേണ്ടി കാത്തിരിക്കും എന്നും അതോടെ വ്യക്തമായി.

ഓപ്പറേഷന്‍ നടത്തേണ്ട വിധത്തെപറ്റി ജയശാന്തിലാല്‍ സാര്‍ ഒരിക്കല്‍ കൂടെ വിശദീകരിച്ചു തന്നു, എനിക്കായിരിക്കും ഇതില്‍ മുഖ്യ റോളെന്നതിനാല്‍ എന്റെ ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. നിര്‍ഭാഗ്യ വശാല്‍ ഞാന്‍ കൊടുക്കുന്ന കറന്‍‌സി നോട്ടുകള്‍ കൈകൊണ്ട് അവര്‍ വാങ്ങിയില്ലെങ്കില്‍ കേസ് ദുര്‍ബലമായിപ്പോകും അതിനാല്‍ കഴിയുന്നതും അവര്‍ ചൂണ്ടിക്കാണിക്കുന്ന വേസ്റ്റ് ബിന്‍, മേശ വിരിയുടെ താഴെ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നോട്ടുകള്‍ വെക്കാതെ നേരിട്ട് കൊടുക്കാന്‍ ശ്രമിക്കുക എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു ചെറിയ ഡെമോ അവിടെ വച്ച് ചെയ്ത് നോക്കി. എന്നാല്‍ പോലും ഞാന്‍ പൈസ നീട്ടുമ്പോള്‍ പഞ്ചായത് സെക്രട്ടറിയുടെ മനസ്സില്‍ ഉണ്ടാവുന്ന ചിന്താഗതിയായിരിക്കും ഈ കേസിന്റെ ഗതി നിശ്ചയിക്കുന്നതിനാല്‍ എന്താ സംഭവിക്കാന്‍ പോകുന്നത് എന്നത് പ്രവചനാതീതമായി തുടര്‍ന്നു.


അല്പം സമയത്തിനുള്ളില്‍ ഡി വൈ എസ് പി യുടെ ഓഫീസ് പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് നിറഞ്ഞു . എല്ലാവരും ഈ കേസിനോട് ബന്ധപ്പെട്ട ഓരോ ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ത്തുകൊണ്ടിരുന്നു എല്ലാ ഓഫീസേഴ്സിന്റേയും മുഖത്ത് ആകാംക്ഷ കലര്‍ന്ന ഉത്സാഹം കാണപ്പെട്ടു. ഡിവൈ എസ് പി എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് കസേരയിലിരുന്നു, അതിനിടയില്‍ അദ്ദേഹം തലേ ദിവസം എഴുതിയ പേജുകളില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയുടെ പേരും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും ഒഴിവാക്കി കേസിന്റെ എഫ് ഐ ആര്‍ വായിച്ചുകൊടുക്കുന്നുണ്ടായിരുന്നത് മനോഹരമായ കൈയക്ഷരത്തില്‍ മറ്റൊരു ഓഫീസെര്‍ അതെഴുതിയെടുത്തു . ആ സമയം ‍ അവിടെയെത്തിയ രണ്ട് തഹസീല്‍ദാര്‍ മാരെയും എഫ് ഐ ആര്‍ വായിച്ചു കേള്‍പ്പിച്ചു, അവരുടെ സാന്നിധ്യത്തിലായിരിക്കും മുഴുവനും ഓപ്പറെഷന്‍ നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി.

അതിനു ശേഷം ആയിരത്തിന്റെ അഞ്ച് കറന്‍സി നോട്ടുകള്‍ എടുത്ത് അതില്‍ വാട്ടര്‍മാര്‍ക്കിന്റെ ഒരു വശത്ത് ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ ഡി വൈ എസ് പി സൈന്‍ ചെയ്തു അതോടൊപ്പം ആ നോട്ടുകളുടെ നമ്പര്‍ എഫ് ഐ ആറില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ട് ജയശന്തിലാല്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടത്തില്‍ ഒരോഫീസെര്‍ റൂമിലെ ഫാന്‍ ഓഫ് ചെയ്തിട്ട് ഒരു വെളുത്ത ഷീറ്റിലെക്ക് ഫിനോള്‍ഫ്തലീന്‍ പൊടി വിതറി അത് കറന്‍സികളിലെല്ലാം പതിയെ തേച്ചുപിടിപ്പിച്ചു, എന്നിട്ട് പപ്പടം ഉണ്ടാക്കുന്നവര്‍ അത് പരത്തിയതിനു ശേഷം പൊടിയില്‍ മുക്കിയിട്ട് അതില്‍ അധികമുള്ള പൊടി കൈകൊണ്ട് തട്ടിക്കളയുന്നത് പോലെ നോട്ടുകളില്‍ കാണത്തക്കവണ്ണമുള്ള പൊടികളെല്ലാം ചൂണ്ടുവിരലുകള്‍ കൊണ്ട് തട്ടിക്കളഞ്ഞു , ഇപ്പോള്‍ കണ്ടാല്‍ ആ നോട്ടുകള്‍ക്ക് ഒരു പ്രത്യേകതയും തോന്നില്ല, എന്നാല്‍ സാധാരണ നേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ മനസ്സിലാവാത്ത രീതിയില്‍ ഫിനോള്‍ഫ്തലിന്‍ പൊടിയുടെ നേര്‍ത്ത ഒരാവരണം ആ നോട്ടുകളില്‍ മേല്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

ആ സമയം തന്നെ മറ്റൊരു ഓഫീസെര്‍ ഒരു ഗ്ലാസില്‍ കുറേ ചുണ്ണാമ്പ് പൊടിയിട്ട് വെള്ളമൊഴിച്ച് നല്ലതുപോലെ ലയിപ്പിച്ചു . നേര്‍പ്പിച്ച പാലിന്റെ നിറമുള്ള ആ ദ്രാവകം രണ്ട് ഗ്ലാസിലെക്ക് ആ പകര്‍ന്നു , ആദ്യത്തെ ഗ്ലാസിനു ഏ എന്നും രണ്ടാമത്തെ ഗ്ലാസിലെ ചുണ്ണാമ്പ് വെള്ളത്തിനു ബി എന്നും ലേബലൊട്ടിച്ചു.

പിന്നീട്, നോട്ടുകളില്‍ പൊടി തേച്ചുപിടിപ്പിച്ച പോലീസ് ഓഫീസറുടെ അടുക്കല്‍ ഏ ഗ്ലാസിലെ ചുണ്ണാമ്പ് വെള്ളം കൊണ്ടുചെന്നു അദ്ദേഹത്തോട് വിരലുകള്‍ രണ്ടും അതില്‍ മുക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുക്കിയ ചുണ്ണാമ്പ് വെള്ളം പിങ്ക് നിറമായി മാറി, തുടര്‍ന്ന് ഇതിലെങ്ങും ഉള്‍പ്പെടാതെ ദൂരെ മാറി നില്‍ക്കുന്ന ഒരോഫീസെറോട് ബി ഗ്ലാസിലെ വെള്ളത്തില്‍ കൈവിരലുകള്‍ മുക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം കൈവരലുകള്‍ മുക്കിയ ഗ്ലാസിലെ വെള്ളത്തിനാവട്ടെ നിറവ്യത്യാസം ഒന്നും സംഭവിക്കുകയുണ്ടായില്ല. ഈ ദ്രാവകങ്ങള്‍ തുടര്‍ന്ന് ചെറിയ ബോട്ടിലുകളിലെക്ക് പകര്‍ന്ന് സീല്‍ ചെയ്ത് ഗസറ്റഡ് ഓഫീസെറിന്റെ സൈന്‍ വാങ്ങി വശത്ത് വച്ചു. ഈ പ്രവര്‍തികളെല്ലാം ഒരു ഡെമോ എന്നതിനേക്കാള്‍ ഉപരിയായി നിയമപരമായ നടപടികളുടെ ഭാഗമായതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് ചെയ്തു തീര്‍ത്തത്. അവസാനമായി കറന്‍സി നോട്ടുകള്‍ എന്നെ എല്‍പ്പിച്ചു. ഇത്രയും കാര്യങ്ങള്‍ എഫ് ഐ ആറിനോട് ചേര്‍ന്നുള്ള ഷീറ്റുകളില്‍ രേഖപ്പെടുത്തിയതിനു ശേഷം എഫ് ഐ ആര്‍ സീല്‍ ചെയ്ത് ഒരു ഓഫീസറുടെ കൈവശം കോടതിയില്‍ കൊടുത്തുവിട്ടു.

സമയം അധികരിക്കുന്നതിനാല്‍ വേഗത്തില്‍ എല്ലാവരും പോകാന്‍ തയാറായി, കുറച്ചു ഓഫീസേഴ്സ് ഒരു സുമോയിലും ബാക്കിയുള്ളവര്‍ ജീപ്പിലും ആയിരിക്കും പോകുന്നതെന്ന് നിശ്ചയിച്ചു, ഒരു വനിതാ പോലീസ് ഓഫീസെര്‍ ഒഴിച്ച് മറ്റെല്ലാവരും സിവില്‍ വേഷത്തിലായിരുന്നു, പോലീസ് വാഹനങ്ങളാവട്ടെ അണ്‍‌മാര്‍ക്ക്ഡും ആയിരുന്നു. തുടര്‍ന്ന് ഞങ്ങളുടെ വാഹനത്തിനു അധികം പിന്നിലല്ലാതെ കാണുന്ന ആര്‍ക്കും സംശയത്തിനിട നല്‍കാതെ മറ്റ് വാഹനങ്ങളും ഡ്രൈവ് ചെയ്ത് പഞ്ചായത് ഓഫീസിന്റെ സമീപത്തെത്തി . ആ വാഹനങ്ങള്‍ അവിടെയെത്തുന്നത് വരെ എവിടെയ്ക്കാണ് പോകുന്നതെന്ന വിവരം പതിനാറ് പേരടങ്ങുന്ന സംഘാംഗങ്ങള്‍ക്കെല്ലാം അജ്ഞാതമായിരുന്നു.

എന്റെ കാര്‍ ഓഫീസിനോട് ചേര്‍ത്തും സുമോ നൂറുമീറ്റെര്‍ ദൂരെയും ജീപ്പ് അതിനും വളരെപിന്നിലായും ആണ് നിര്‍ത്തിയത്, ആര്‍ക്കും സംശയമുണ്ടാവാത്ത രീതിയിലും അതോടൊപ്പം എല്ലാവര്‍ക്കും പരസ്പരം കാണാവുന്ന രീതിയിലും വാഹനങ്ങള്‍ പാര്‍ക് ചെയ്തു. സുമോയില്‍ നിന്നും രണ്ട് പോലീസ് ഓഫീസേഴ്സ് പഞ്ചായത് ഓഫീസില്‍ കടന്നു വന്നു ഒരാള്‍ സെക്രട്ടറിയുടെ ജനാലയ്ക്കരികില്‍ അവരുടെ കസേര കാണത്തക്ക വിധം ഒരു പഴയ ന്യൂസ് പേപ്പറും വായിച്ചുകൊണ്ട് നിലയുറപ്പിച്ചു. അദ്ദേഹത്തെ കാണത്തക്ക രീതിയില്‍ അമ്പത് മീറ്റെര്‍ ദൂരത്തില്‍ മറ്റൊരു പോലീസ് കോണ്‍സ്റ്റബിളും നിന്നു, അവര്‍ രണ്ടാളും ധരിച്ചിരുന്നത് വെള്ളമുണ്ടും ഷര്‍ട്ടും ആയിരുന്നു കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ പോലീസ് കാരെന്ന് സംശയത്തിനു പോലും ഇട നല്‍കാത്ത രീതിയിലുള്ള തയാറെടുപ്പുകളായിരുന്നു അവര്‍ നടത്തിയിരുന്നത്. രണ്ടാമത്തെ പോലീസ് ഓഫീസെറെ കാണാന്‍ കഴിയുന്ന രീതിയില്‍ സുമോയും അതിനു പിന്നില്‍ ദൂരെ മാറി ജീപ്പും അങ്ങനെ ക്രമത്തില്‍ പാര്‍ക് ചെയ്തിരുന്നു. ആവശ്യമുണ്ടെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എല്ലാ വാഹനങ്ങളും പഞ്ചായത് ഓഫീസിന്റെ അകത്ത് കയറാന്‍ കഴിയുന്നരീതിയിലായിരുന്നു ഈ വാഹനങ്ങളും ഓഫീസേഴ്സും നിലയുറപ്പിച്ചിരുന്നത്.

ഉള്ളില്‍ ചെറിയ ഭയം തോന്നിയിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ ഞാന്‍ പഞ്ചായത്ത് ഓഫീസിനു അകത്തേക്ക് നടന്നു. അല്പ സമയം കാത്തിരുന്നതിനു ശേഷമായിരുന്നു താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേണ്ടി നടന്ന ഇന്റെര്‍വ്യൂ അവസാനിച്ചത്. തുടര്‍ന്ന് സെക്രട്ടറി റൂമില്‍ പ്രവേശിച്ചതോടൊപ്പം അവരെ കാത്ത് റൂമിനു വെളിയില്‍ നിന്ന ചിലരും അകത്ത് കയറി, റൂമിലെ തിരക്ക് ഒഴിയാനായി അതിനു മുമ്പിലുള്ള, മറ്റുള്ള ഉദ്യോഗസ്ഥര്‍ എല്ലാം ഇരുന്നു ജോലി ചെയ്യുന്ന ഓഫീസിന്റെ മെയിന്‍ ഹാളില്‍ ഞാന്‍ കാത്തു നിന്നു. ആ റൂമിലും പഞ്ചായത്ത് അംഗങ്ങള്‍, അവിടെ ജോലിചെയ്യുന്നവര്‍, ചില പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നത് കൊണ്ട് അല്പം തിരക്ക് അനുഭവപ്പെട്ടു. എന്റെ പരിഭ്രമം മറ്റുള്ളവര്‍ അറിയാതിരിക്കാനായി ഞാന്‍ ചിലരോടൊക്കെ എന്തെക്കൊയൊ കുശലപ്രശ്നങ്ങള്‍ നടത്തിക്കൊണ്ടിരുന്നതിനോടൊപ്പം , ഇടയ്ക്കൊക്കെ സെക്രട്ടറിയുടെ മുറിയിലേക്കും കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു, ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കാനുള്ള തത്രപ്പാടില്‍ ഉദ്യോഗസ്ഥരെല്ലാം അവരവരുടെ ജോലികള്‍ തിരക്കിട്ടവസാനിപ്പിക്കുകയായിരുന്നു അപ്പോള്‍.

ഇതിനിടയില്‍ പുറത്ത് നിന്ന എന്നെകണ്ട പഞ്ചായത് സെക്രട്ടറി കാത്തിരിക്കൂ എന്ന് ആംഗ്യം കാണിച്ചു. അവരുടെ മുറിയിലുള്ള ആളുകള്‍ ഒഴിയാന്‍ അവരും കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ചില മിനിട്ടുകള്‍ക്കുള്ളില്‍ സെക്രട്ടറിയുടെ റൂമില്‍ അവര്‍ തനിച്ചായി, എന്റെ നാടിനു വേണ്ടി ഒരു കാര്യം ചെയ്യുന്നു എന്നൊരു തോന്നല്‍ എനിക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ദൈവത്തെ മനസ്സില്‍ വിചാരിച്ചു ഞാന്‍ അകത്ത് കയറി, എന്റെ ഹൃദയം ഉച്ചത്തില്‍ ഇടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ആഹാ താന്‍ എത്തിയോ, ഇരിക്കൂ എന്നു അവര്‍ എന്നോട് പറഞ്ഞു
മാഡം ഇരിക്കാനൊന്നും സമയമിപ്പോള്‍ ഇല്ല വേഗം ആ റിപ്പോര്‍ട്ട് തന്നാല്‍ നന്നായിരുന്നു പോയിട്ടാവശ്യമുണ്ടെന്ന് പറഞ്ഞു ഞാന്‍ തിരക്കഭിനയിച്ചു അതോടൊപ്പം അവര്‍ മുമ്പ് ആവശ്യപ്പെട്ട മുഴുവന്‍ രൂപയും അവരുടെ നേരേ നീട്ടി , അവര്‍ വാങ്ങി മുമ്പിലിരുന്ന ബുക്കില്‍ വച്ചു, അതോടെ എനിക്ക് ശ്വാസം നേരേ വീണു, എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം പെട്ടെന്ന് എന്തോ ചിന്തിച്ചിട്ട് പിറകിലിരുന്ന വേസ്റ്റ് ബിന്‍ എടുത്ത് രൂപ ഞാന്‍ എടുത്ത് അതിലേക്കിട്ടോളൂ എന്നാവര്‍ ആവശ്യപ്പെട്ടു , ഞാന്‍ അനങ്ങിയില്ല, ആ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ പുറത്ത് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പോലീസ് ഓഫീസെര്‍ അകത്ത് ചാടിക്കയറി വരാന്‍. തന്റ ഐഡിന്റിറ്റികാര്‍ഡ് കാണിച്ചിട്ട് അനങ്ങാതെ നില്‍ക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അപകടം മനസ്സിലാക്കിയ അവര്‍ കൈകള്‍ മേശപ്പുറത്തിരുന്ന ബുക്കുകളിലും ഫയലുകളിലും ഭിത്തിയിലും ഒക്കെ ശക്തിയായി തൂക്കുന്നുണ്ടായിരുന്നു കൈ അനക്കാതെ വെയ്ക്കൂ എന്നാവശ്യപ്പെട്ട പോലീസ് ഓഫീസറെ അവര്‍ തെള്ളിമാറ്റി ചാടിപുറത്തിറങ്ങി, എല്ലാവരും കൂടിയിരുന്ന ജോലിചെയ്യുന്ന ഹാളിലെ വശത്തുള്ള ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുപ്പുറപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങള്‍ രണ്ടും പഞ്ചായത്ത് ഓഫീസിന്റെ ഏറ്റവും സമീപത്തായി പാഞ്ഞു നിന്നു എല്ലാ ഓഫീസേഴ്സും ചാടിയിറങ്ങി , കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ, ഹാളും പഞ്ചായത്ത് സെക്രട്ടറിയിരുന്ന റൂമും പോലീസ് ഓഫീസേഴ്സിനെകൊണ്ട് നിറഞ്ഞു. ഡി വൈ എസ് പി സ്വയം പരിചയപ്പെടുത്തി, അതോടെ പരിഭ്രാന്തിയില്‍ അവര്‍ കൈകള്‍ വീണ്ടും എല്ലായിടവും തൂത്ത് രക്ഷപ്പെടാന്‍ ആരംഭിച്ചു. അതോടെ ഡി വൈ എസ് പി അനങ്ങാതെ ഇരിക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചതോടൊപ്പം അവരുടെ കൈകള്‍ എങ്ങും സ്പര്‍ശിക്കാതെ നോക്കാന്‍ വനിതാ പോലീസുകാരോട് ആവശ്യപ്പെട്ടു, അതോട് കൂടെ തന്റെ സമീപത്തേക്ക് ചെന്ന വനിതാപോലീസിന്റെ ശരീരത്തിലേക്കും കൈകള്‍ തൂക്കാന്‍ അവര്‍ ആരംഭിച്ചു. തുടര്‍ന്ന് അവരുടെ ഒച്ചയും ആക്രോശങ്ങളും മുഴുവനും എന്റെ നേരേ തിരിഞ്ഞു. ഡി വൈ എസ് പി യെ നോക്കി അവര്‍ പറഞ്ഞു സര്‍, എന്റെ ഒരു പരാതി ഇപ്പോള്‍ സാര്‍ കേള്‍ക്കണം ഇവന്‍ എന്റെ ശരീരത്തില്‍ കടന്നു പിടിച്ചു, എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അതിനു ആ പോലീസ് കാരന്‍ എന്നു പറഞ്ഞവനും കൂട്ടുനിന്നു. അവന്‍ പിടിച്ചുകൊടുത്തു ഇവന്‍ എന്റെ മാറില്‍ പിടിച്ചു.
ഡി വൈ എസ് പി പറഞ്ഞു, ക്ഷമിക്കൂ നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം. ആകെ അമ്പരന്നു നിന്ന മറ്റുള്ള എല്ലാവരോടും അവരവരുടെ സ്ഥാനങ്ങളില്‍ ഇരിക്കാനും , കൂടാതെ ആ റൂമില്‍ ഉള്ളവരാരും തല്‍ക്കാലം പുറത്ത് പോകരുതെന്നും പോലീസ് ഓഫീസേഴ്സ് ആവശ്യപ്പെട്ടു. ഇതെല്ലാം നടന്നത് സെകന്‍ഡുകള്‍ക്കുള്ളിലായിരുന്നു.

തുടര്‍ന്ന് പോലീസ് ഓഫീസേഴ്സ് തങ്ങളുടെ ആഗമനോദ്ദേശം ആ ഹാളിലുള്ള എല്ലാവരോടും അറിയിച്ചു. അതോട് കൂടെ സെക്രട്ടറി ആദ്യം പറഞ്ഞ പീഡന പരാതി മാറ്റിയിട്ട് താന്‍ ആ മെയിന്‍ ഹാളിലാണ് ഇരുന്നത്, അവരുടെ പേഴ്സണല്‍ റൂമില്‍ പോയിട്ടില്ല എന്നറിയിച്ചു. അത് സത്യമാണെന്ന് തെളിയിക്കാന്‍ തനിക്ക് ഏറ്റവും വിശസ്തന്‍ എന്നു തോ
ന്നുന്ന ഒരു പഞ്ചായത് മെംബറെ കൂട്ടുവിളിച്ചു, ദേ നോക്കൂ ആ മെംബറും കണ്ടതാണ് ഞാന്‍ ഇവിടെയിരിക്കുന്നതെന്ന് പറഞ്ഞു. അത് അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മറ്റുള്ള എല്ലാ ആരോപണങ്ങളും തെളിവില്ലാതായിപ്പോകും എന്നവരുടെ അതിബുദ്ധിയായിരുന്നു അങ്ങനെ സംസാരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍ അത് കേട്ടപാടെ ഡി വൈ എസ് പി പഞ്ചായത് മെംബറോട് ചോദിച്ചു, സത്യമാണോ ഇവര്‍ പറയുന്നത് ഇവര്‍ ആ റൂമില്‍ പോയിട്ടില്ലേ?
മെംബര്‍ : അല്ല സര്‍ അവര്‍ പറയുന്നത് നുണയാണ് അവര്‍ അവരുടെ റൂമിലായിരുന്നു, നിങ്ങളെല്ലാം വരുന്നതിനു തൊട്ടുമുമ്പിലാണ് അവര്‍ അവിടെ നിന്നു ചാടിയിറങ്ങി ഇവിടെ വന്നിരുന്നത്
അതോടെ അവരുടെ അവസാന കച്ചിത്തുരുമ്പും നഷ്ടമായി.
തുടര്‍ന്ന് എന്താണു സംഭവിച്ചതെന്ന് പോലീസ് ഓഫീസേഴ്സ് എന്നോട് ചോദിച്ചു ഞാന്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു, ബുക്കിനടിയില്‍ ഇരുന്ന കറന്‍സികളും അവര്‍ കണ്ടെടുത്തു അതു കൂടാതെ വേസ്റ്റ് ബിന്നില്‍ നിന്നും, മേശയുടെ ചില ഭാഗങ്ങളില്‍ നിന്നും ആയിരത്തിയഞ്ഞൂറില്‍ അധികം രൂ‍പ കൂടെ വിജിലന്‍സ് കണ്ടെടുത്തു. അന്ന് മുഴുവന്‍ സമയവും ഇന്റെര്‍വ്യൂവുമായി ബന്ധപ്പെട്ട് പാനല്‍ ബോഡിലായിരുന്നതിനാല്‍ താരതമ്യേന അന്ന് കളക്ഷന്‍ കുറവായിരുന്നു എന്ന് തോന്നുന്നു.


തുടര്‍ന്ന് ഉച്ചയ്ക്ക് വിജിലന്‍സ് ഓഫീസില്‍ വച്ചു നടത്തിയ ചുണ്ണാമ്പ് വെള്ളത്തിന്റെ പരീക്ഷണം ആവര്‍ത്തിച്ചു, കൈയുടെ ത്വക്ക് അടര്‍ന്നു പോകത്തക്ക രീതിയില്‍ അവര്‍ കൈഎല്ലായിടവും ശക്തിയായി ഉരസിയതിനാല്‍ വെള്ളത്തിനു നിറവ്യത്യാസം വരുമോ എന്നോരു ഭയം എനിക്കുണ്ടായി. കൈമുക്കുവാന്‍ ചുണ്ണാമ്പ് വെള്ളം നിറഞ്ഞ ഗ്ലാസ് കൈയില്‍ കൊടുത്തപ്പോള്‍ കൊച്ചുകുട്ടികള്‍ ബക്കറ്റില്‍ വെള്ളം മുന്നില്‍ കിട്ടിയാല്‍ അതില്‍ ശക്തിയായി അടിച്ച് വെള്ളം എല്ലായിടവും തെറിപ്പിക്കുന്നത് പോലെ അവര്‍ അതില്‍ ശക്തിയായിമുഷ്ടിചുരുട്ടി മുക്കി വെള്ളം പുറത്തേക്ക് കളയാന്‍ ശ്രമിച്ചു, എന്നിട്ടും വെള്ളത്തിന്റെ നിറം വ്യത്യാസപ്പെട്ടു, പിങ്കായി മാറി.

അതോട് കൂടെ അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടു, മറ്റുള്ള നിയമനടപടികള്‍ ആരംഭിച്ചു. എന്നോട് അവര്‍ക്കുള്ള ആക്രോശങ്ങളും ശാപവാക്കുകളും അധികമായപ്പോള്‍ ഞാന്‍ പുറത്ത് പൊയ്ക്കോട്ടെ എന്ന് ജയശാന്തിലാല്‍ സാറിനോട് ചോദിച്ചു,
ഉം, അങ്ങ് പൊയ്ക്കളയരുത് ഇവിടൊക്കെതന്നെ കാണണം എന്ന് പറഞ്ഞ് അനുവാദം തന്നതിനാല്‍ ഞാന്‍ പതിയെ പുറത്തിറങ്ങി.

പുറത്ത് കണ്ട കാഴ്ച എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു വലിയ ജനക്കൂട്ടമായിരുന്നു പുറത്ത് കാണപ്പെട്ടത്. ആളുകള്‍
കൂടുതല്‍ വന്നുകൊണ്ടേയിരുന്നു, മിനിട്ടുകള്‍ക്കുള്ളില്‍ ഒരു ഉത്സവ പ്പറമ്പ് പോലെ ജനങ്ങളെ കൊണ്ട് പഞ്ചായത്ത് ഓഫീസിന്റെ മുന്‍‌വശം നിറഞ്ഞു എല്ലാ‍വരും ആഹ്ലാദമുള്ളവരായി കാണപ്പെട്ടു, ഞാന്‍ ഇതൊന്നും അറിയാത്ത ഭാവത്തില്‍ ഒരു മൂലയ്ക്ക് ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരുപ്പുറപിച്ചു. ഇതിന്റെ പിന്നില്‍ ഞാനാണ് പ്രവര്‍ത്തിച്ചതെന്ന് ജനക്കൂട്ടത്തിനറിയില്ലായിരിക്കും അതിനാല്‍ സുരക്ഷിതമായി ഒരു കാഴ്ചക്കാരനെപ്പോലെ എനിക്കവിടെ സ്വസ്ഥമായി ഇരിക്കാം എന്നതായിരുന്നു എന്റെ പ്രതീക്ഷ , എന്നാല്‍ അകത്ത് നിന്ന പൊതുജനങ്ങള്‍ അല്പ സമയത്തിനുള്ളില്‍ പുറത്ത് വന്നതോടെ ജനക്കൂട്ടത്തിന്റെ ആവേശം എന്റെ നേരേയായി, നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഗ്രാമത്തിനേറ്റവും വേണ്ടപ്പെട്ട ഒരാളായി ഞാന്‍ മാറി, എന്റെ മുന്നില്‍ വന്നു പൊട്ടിക്കരഞ്ഞ ഒരു വൃദ്ധമാതാവിന്റെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സാധാരണക്കാരിയായ ആ മാതാവ് എന്നോട് പറഞ്ഞിതങ്ങനെയായിരുന്നു, ദൈവമാ മോനെ ഇവിടേക്ക് അയച്ചത്, ഞങ്ങള്‍ ആ ദുഷ്ടത്തിയെ കൊണ്ട് പൊറുതിയില്ലാതെ കഴിയുകയായിരുന്നു.


ചില യുവാക്കള്‍ അടുത്ത് വന്നു പറഞ്ഞു, ഒരു മാലയിട്ട് അവര്‍ക്കെന്നെ സ്വീകരിക്കണം, അവര്‍ ജാഥയായി പോകുന്നതിനു മുമ്പില്‍ ഞാന്‍ കൂടെ നടക്കണം എന്നൊക്കെ, കുറച്ചുപേര്‍ക്കെന്നെ എടുത്ത് പൊക്കണം എന്നായി എന്നാല്‍ സൌമ്യമായി അതിനൊന്നും ഇട വരുത്താതെ ഒരു വശത്തേക്ക് ഞാന്‍ മാറിയിരുന്നു. ചെറുപ്പക്കാര്‍ അതോടെ മുദ്രാവാക്യം വിളി തുടങ്ങി, പണികൊടുത്തേ, പണികൊടുത്തേ, പഞ്ചായത് സെക്രട്ടറിക്ക് പണികൊടുത്തേ, പശുവിന്‍ പാലില്‍ പണികൊടുത്തേ, ഇങ്ങനെയായിരുന്നു അവരുടെ മുദ്രാവക്യത്തിന്റെ ശൈലി, അതും പോരാഞ്ഞിട്ട് എവിടെ നിന്നോ വാങ്ങിക്കൊണ്ടുവന്ന മാലപ്പടക്കങ്ങളും അമിട്ടുകളും പൊട്ടിച്ച് അവര്‍ ആഹ്ലാദം പങ്കിട്ടു. കൂട്ടത്തില്‍ ധാര്‍മിക രോഷം കൂടുതലുള്ളവര്‍ ഓഫീസിന്റെ അകത്ത് അവര്‍ ഇരുന്ന കസേരയുടെ വശത്തുള്ള ജനാലയിലൂടെ കേള്‍ക്കാനറയ്ക്കുന്ന തെറിയാല്‍ അവരെ ആക്ഷേപിച്ചു , പോലീസുകാരുടെ എതിര്‍പ്പൊന്നും ജനക്കൂട്ടം വകവെച്ചതേയില്ല .

ഒന്നെനിക്കുറപ്പായിരുന്നു, എന്റെ എന്തെങ്കിലും സവിശേഷത കൊണ്ടല്ല അത്തരം ഒരു സംഭവത്തില്‍ പങ്കാളിയാവേണ്ടി വന്നത് എന്തെക്കെയോ യാദൃശ്ചികതകള്‍ ഒത്തുവന്നപ്പോള്‍ ഞാനും ആ സംഭവത്തില്‍ മുന്നിലായിപ്പോയി എന്ന് മാത്രം, അതുകൊണ്ട് തന്നെ വളരെ ബുദ്ധിപൂര്‍വം ജനക്കൂട്ടത്തോട് ഇടപെടാന്‍ എന്റെ മനസ്സ് പറഞ്ഞു ഒരു വാക്കോ പ്രവര്‍ത്തിയോ ജനക്കൂട്ടത്തിനു അനിഷ്ടമായത് എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാല്‍ ഇവരുടെ ദേഷ്യം എല്ലാം എന്നോട് തിരിയുമെന്ന് നന്നായി മനസ്സിലാക്കിയ ഞാന്‍ വളരെ ശാന്തമായി ഒരിടത്ത് മാറിയിരുന്നു.

പുറത്ത് വന്ന ജനങ്ങളില്‍ മിക്കവാറും എല്ലാവരും എന്നെ പരിചയപ്പെടാന്‍ വന്നിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ എങ്ങനെയാണ് ഇത്ര വമ്പന്‍ സ്രാവിനെ കുടുക്കിയതെന്നായിരുന്നു. കാരണം അവിടുത്തെ യുവജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് അവര്‍ക്കെതിരെ പരാതിക്കൊടുത്തതാണ്, ആ പഞ്ചായത്തിന്റെ അംഗങ്ങള്‍ പലതവണ ശ്രമിച്ചതാണ് അവരെയൊന്നു ഇളക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല, ഒരു വിധത്തില്‍ അവരെല്ലാവരും കൂടെ സ്ഥലം മാറ്റം സംഘടിപ്പിച്ചു വന്നപ്പോഴേക്കും അവര്‍ ആരുടെയോ കാലു പിടിച്ച് അത് റദ്ദാക്കിയിരുന്നു. അതിനോട് ബന്ധപ്പെട്ട പോസ്റ്ററായിരുന്നു ഞാന്‍ ആദ്യം കണ്ടത്.
ഇങ്ങനെ ആളുകളോട് വിശദീകരിച്ച് വിശദീകരിച്ച് ഞാന്‍ തളര്‍ന്നു. ഇതിനിടയില്‍ തലവേദനകൊണ്ട് ഞാന്‍ ബുദ്ധിമുട്ടി, ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്നാത്മാര്‍ത്ഥമായി ആഗ്രഹിച്ചു, തൊട്ടടുത്ത ഒരു ചായക്കടയില്‍ ജനത്തിന്റെ അഭൂതപൂര്‍വമായ തിരക്ക് മൂലം പാലും തേയിലയും ഒക്കെ തീര്‍ന്നിരുന്നു.
അപ്പോഴാണ് ഞാന്‍ കണ്ടത് ജനക്കൂട്ടത്തിലാരോ അകത്ത് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പോലീസ്കാര്‍ക്ക് ഒരു വലിയ തൂക്കുപാത്രം നിറയെ ചായ കൊണ്ടുവന്നു കൊടുക്കുന്നു, പോലീസ്കാര്‍ക്ക് സ്നേഹത്തോടെ ചായ കൊണ്ടുക്കൊടുക്കുന്ന ജനക്കൂട്ടത്തെ കണ്ടതോടെ എനിക്ക് മനസ്സിലായി ആ സ്ത്രീ‍യെ ആ നാട്ടുകാര്‍ എത്രയോ വെറുത്തിരുന്നുവെന്ന് , അവര്‍ക്ക് ചായയും കൊണ്ടു പോകുന്നത് കണ്ട ഒരപ്പൂപ്പന്‍ എന്റെ മനസ് വായിച്ചത് പോലെ അയാളിനോട് പറഞ്ഞു എടോ ഒരു ചായ ഈ മോനു കൊടുക്കൂ, അവനു കൊടുത്തിട്ടു മതി മറ്റെല്ലാവര്‍ക്കും കൊടുക്കുന്നത്. ഏയ് വേണ്ട എന്ന് ഒരു ഉപചാരത്തിനു ഞാന്‍ പറഞ്ഞതോടെ എല്ലാവര്‍ക്കും നിര്‍ബന്ധമായി, ചായ ഞാന്‍ കുടിച്ചേ പറ്റൂ എന്നൊരു സ്ഥിതിയായി. ഒരു ജനക്കൂട്ടത്തിന്റെസ്നേഹം ഞാന്‍ അങ്ങനെ തൊട്ടറിയുകയായിരുന്നു. അതില്‍ ചെറുപ്പക്കാരും കുട്ടികളും വൃദ്ധ ജനങ്ങളും ഉള്‍പ്പെട്ടിരുന്നു. അതോടൊപ്പം പത്രക്കാരും ലോകല്‍ ടെലിവിഷന്‍ ചാനലുകാരും എത്തി, ചാനലുകാരുടെ ക്യാമറയില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറി, ദയവായി എന്നെ അതില്‍ റിക്കാര്‍ഡ് ചെയ്യരുതേ എന്ന് അറിയിച്ചു, എന്നാല്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞത് ഒളിഞ്ഞു നിന്ന് അവര്‍ പകര്‍ത്തിയത് ജനക്കൂട്ടത്തിനു അല്പം നീരസമുണ്ടാക്കി, അത് സം‌പ്രക്ഷേപണം ചെയ്യില്ല എന്നുറപ്പില്‍ ജനങ്ങള്‍ അവരെ വിട്ടയച്ചുവെങ്കിലും അന്നു വൈകിട്ട് ലോകല്‍ ന്യൂസില്‍ എന്നേയും കാണിച്ചുവെന്ന് പിന്നീട് അറിഞ്ഞു. പിറ്റേന്നുള്ള മിക്ക പത്രങ്ങളിലും ആദ്യത്തെ പേജില്‍ വിശദമായ വാര്‍ത്തയും.

അകത്ത് നടന്ന നിയമനടപടികള്‍ ഒക്കെ അവസാനിപ്പിച്ച് അവരെ അറസ്റ്റ് ചെയ്തുകൊണ്ട് പുറത്ത് വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. രോഷാകുലരായ ജനക്കൂട്ടം അവരെ ആക്രമിക്കുമോ എന്ന് വിജലന്‍സ് സംഘം ഭയപ്പെട്ടു, അതിനെ തുടര്‍ന്ന് സമീപ സ്റ്റേഷനില്‍ നിന്നും ജീപ്പുകളിലും ബൈക്കുകളിലും ഒക്കെയായി യൂണിഫോമില്‍ അനവധി പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി, ജനക്കൂട്ടത്തിനു ഇടയിലൂടെ അവരെ നടത്തി സുമോയില്‍ കയറ്റുന്നത് അസാധ്യമായിരുന്നു, അതുകൊണ്ട് ഇടയ്ക്ക് വിടവില്ലാതെ സുമോ പഞ്ചായത്ത് ഓഫീസിന്റെ വാതിലിനോട് പിറകുവശം ചേര്‍ത്ത്നിര്‍ത്താം എന്ന് തീരുമാനിച്ചു സുമോ റിവേഴ്സ് ഗിയറില്‍ കൊണ്ടുവന്നു ജനക്കൂട്ടം അതിനെയും എതിര്‍ത്തു സുമോ ആഡംബര വാഹനമാണെന്നും അവരെ പോലീസ് ജീപ്പില്‍ കൊണ്ടുപോകണമെന്നും ആക്രോശിച്ചു. എന്നിട്ടുംകലിതീരാതെ ആളുകള്‍ സുമോയുടെ വശത്തെ കണ്ണാടി തല്ലി പൊളിച്ചു, അവസാനം ജയശാന്തിലാല്‍ സാറിന്റെ അനുനയശ്രമങ്ങള്‍ക്ക് ശേഷം ഒരു വിധത്തില്‍ രാത്രി ഒമ്പത് മണിയായപ്പോള്‍ മുഴുവന്‍ സംഘവും അവിടെ നിന്നും യാത്രയായി.
***********************************************
നീണ്ട ചില മാസങ്ങള്‍ക്ക് ശേഷം,
കസിന്റെ സ്ക്രാപ്പ് ഓര്‍കുടില്‍ വീണ്ടും വന്നു.,
പുതിയ സെക്രട്ടറി അവനെ വീണ്ടും നടത്തുന്നു, ഇനി അവനു വയ്യ പോകാന്‍ എന്നുപറഞ്ഞു, പുതുതായി പറയുന്ന കാരണം ഞാന്‍ ജനിച്ച വര്‍ഷത്തെ രെജിസ്റ്റെര്‍ കോടതിയില്‍ പിടിച്ചുവച്ചിരിക്കുന്നു അതുകൊണ്ട് അദ്ദേഹത്തിനു നോക്കി എന്റെ ബര്‍ത് രെജിസ്റ്റെര്‍ ചെയ്തിട്ടുണ്ടോ എന്ന് പറയാന്‍ കഴിയില്ല എന്നതാണ്, ജയശാന്തിലാല്‍ സാറിനുഞാന്‍ ഫോണ്‍ ചെയ്ത് അന്വേഷിച്ചു, അദ്ദേഹം , അത് ഭാഗികമായി സത്യമാണെന്നും, എന്നാല്‍ കോടതിയിലുള്ള രേഖകള്‍ മുഴുവനും ഫോട്ടോകോപിയെടുത്ത് അറ്റസ്റ്റ് ചെയ്ത് അവര്‍ കൈവശം വച്ചിട്ടുണ്ടെന്നും നിയമപരമായി അതില്‍ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ എന്തു വിവരങ്ങളും എന്നറിയിച്ചു.
എന്നോട് പ്രതികാരമൊന്നും ചെയ്യുകയായിരിക്കില്ല അല്ലേ?
പഴയ പഞ്ചായത് സെക്രട്ടറിയുടെ പരിചയക്കാരനായ പുതിയ പഞ്ചായത്ത് സെക്രട്ടറി.